അരീക്കോട് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ചാലിയാർ പുഴയിൽ എളമരം പാലത്തിന് താഴെ കണ്ടെത്തി. പാലക്കാട് അഴിയന്നൂർ കടമ്പഴിപ്പുറം സ്വദേശി, തോട്ടിക്കുഴി വീട്ടിൽ താമസിച്ചിരുന്ന ദിലീപ് എം (30) ആണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.
ഇന്ന് രാവിലെ എളമരം പാലത്തിൽ നിൽക്കുകയായിരുന്ന TDRF വളണ്ടിയർമാരാണ് ചാലിയാറിലൂടെ മൃതദേഹം ഒഴുകിവരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് TDRF അംഗം സലാം എളമരവും സിവിൽ ഡിഫൻസ് & TDRF അംഗം ജുനൈദ് എടവണ്ണപ്പാറയും ചേർന്ന് കയാക്കിംഗ് ബോട്ടിന്റെ സഹായത്തോടെ മൃതദേഹം കരയ്ക്കെത്തിച്ചു. തുടർന്ന് മാവൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഓഗസ്റ്റ് 17 മുതൽ ദിലീപിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. അരീക്കോട് ചാലിയാർ പുഴയുടെ സമീപത്താണ് ഇയാളെ അവസാനമായി കണ്ടതെന്നാണ് വിവരം. കാണാതായതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി പുഴയിലും പരിസരപ്രദേശങ്ങളിലും തിരച്ചിൽ നടന്നുവരികയായിരുന്നു.
കരയ്ക്കെത്തിച്ച മൃതദേഹം മാവൂർ ഫയർഫോഴ്സ് എത്തി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
മൂന്ന് ദിവസമായി തുടരുന്ന തിരച്ചിലിനൊടുവിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സമയോചിതമായി ഇടപെട്ട് മൃതദേഹം കരയ്ക്കെത്തിച്ച TDRF വളണ്ടിയർമാരുടെ പ്രവർത്തനം ശ്രദ്ധേയമായി.
0 Comments