*ഓണത്തോടനുബന്ധിച്ച് നൽകാൻ ലക്ഷ്യമിട്ട റേഷൻ സ്‌പെഷൽ അരി ജില്ലയിലെ മിക്ക റേഷൻ കടകളിലും തീർന്നു. വിതരണം തുടങ്ങിയ ആദ്യ ദിവസങ്ങളിൽ എത്തിയവർക്ക് അരി ലഭിച്ചെങ്കിലും, നിലവിൽ സ്റ്റോക്ക് പൂർണ്ണമായും തീർന്നതോടെ അരി ലഭിക്കാതെ ജനങ്ങൾ മടങ്ങുകയാണ്. ഇത് റേഷൻ കടകളിൽ വ്യാപാരികളും കാർഡുടമകളും തമ്മിൽ രൂക്ഷമായ വാക്കേറ്റത്തിനും കശപിശയ്ക്കും വഴിവെക്കുന്നുണ്ട്.*
*പൊതുവിപണിയിൽ അരിക്ക് കടുത്ത വിലക്കയറ്റമുള്ളതിനാൽ ഇത്തവണ വൻതോതിൽ ആളുകൾ റേഷൻ കടകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ജില്ലയിലേക്ക് ആവശ്യമായ ആകെ സ്പെഷ്യൽ അരിയുടെ മൂന്നിലൊന്ന് മാത്രമാണ് അധികൃതർ അനുവദിച്ചത്.*
*എല്ലാ കാർഡുടമകളും വാങ്ങാനെത്തില്ലെന്ന തെറ്റായ കണക്കുകൂട്ടലാണ് അലോട്ട്മെന്റ് വെട്ടിക്കുറയ്ക്കാൻ ഇടയാക്കിയത്. വെള്ള, നീല, തവിട്ട് കാർഡുകൾക്ക് 10 കിലോഗ്രാം വീതവും പിങ്ക് കാർഡിന് 3 കിലോഗ്രാമും വീതമാണ് 26 രൂപ നിരക്കിൽ സ്പെഷ്യൽ അരി അനുവദിച്ചിരുന്നത്. എന്നാൽ സമീപ ജില്ലകളിൽ ആവശ്യത്തിന് സ്റ്റോക്ക് നൽകിയപ്പോൾ ജില്ലയ്ക്ക് വെറും 291 ലോഡ് അരി മാത്രമാണ് ലഭ്യമാക്കിയത്.*
*ജില്ലയിലെ 10.74 ലക്ഷത്തോളം വരുന്ന റേഷൻ കാർഡുടമകളിൽ ഭൂരിഭാഗവും ഇപ്പോൾ അരി കിട്ടാതെ മടങ്ങേണ്ട അവസ്ഥയിലാണ്. വരും ദിവസങ്ങളിൽ കൂടുതൽ അരി വിഹിതം അനുവദിച്ചില്ലെങ്കിൽ ഓണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകാൻ സാധ്യതയേറെയാണ്.*
0 Comments