എടവണ്ണപ്പാറ:
രേഖകളില്ലാതെ സ്കൂട്ടറില്‍ കൊണ്ടുപോകുകയായിരുന്ന 55,08,400 രൂപ വാഴക്കാട് പൊലീസ് പിടികൂടി. സംഭവത്തില്‍ തിരുവാലി പാത്രിയല്‍ കൈതക്കോടൻ ഷഫീഖ് (44) പിടിയിലായി.
എടവണ്ണപ്പാറയില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. സ്കൂട്ടറിന്റെ ഡിക്കിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്.
കൊടുവള്ളിയില്‍ നിന്ന് കൊണ്ടോട്ടി ഭാഗത്ത് വിതരണം ചെയ്യുന്നതിനായി പണം എത്തിച്ചതാണെന്നാണ് പ്രാഥമിക വിവരം. വീട്ടില്‍ നിന്ന് കൊണ്ടോട്ടി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ഷഫീഖ് പൊലീസിന്റെ പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഴക്കാട് പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്. ഷഫീഖിന്റെ കൈവശമുണ്ടായിരുന്ന സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.
പണത്തിന്റെ ഉറവിടം, വിതരണം ചെയ്യാനിരുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍, സംഭവത്തിന് പിന്നില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പിടിച്ചെടുത്ത പണവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച ശേഷമാകും തുടർനടപടികളിലേക്ക് കടക്കുക.
0 Comments