കഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തിയിലെ പ്രളയത്തിൽ മരണ സംഖ്യ ഉയരുന്നു. 489 പേർ മരിച്ചതായി ഔദ്യോഗിക കണക്ക്.
393 മൃതദേഹങ്ങൾ തിരിച്ചറിയാനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഒപ്പം പ്രളയത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ത്യയിലെ നദികളിലേക്ക് ഒഴുകി എത്തുന്നതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഇന്ത്യൻ വംശജരായ 100 പേരെയും കാണാനില്ല.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1500ലധികം ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്. അതേസമയം, ദുരന്തബാധിത പ്രദേശമായ റസുവയിൽ നിന്ന് 117 വിദേശികളെ വ്യോമസേന രക്ഷപ്പെടുത്തി. ഇതിൽ 85 പേർ ഇന്ത്യൻ പൗരന്മാരും 16 പേർ ചൈനക്കാരുമാണ്. 60ലധികം ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. 40 കിലോമീറ്ററിലധികം റോഡുകൾ പൂർണമായും ഒലിച്ചുപോയതിനാൽ റോഡ് മാർഗമുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
ഇതിനിടെ റസുവയിൽ രണ്ടാം പ്രളയത്തിന് സാധ്യതയുണ്ടെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഞ്ഞുമല ഇടിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ നദീതീരങ്ങളിൽ കഴിയുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് നിർദേശമുണ്ട്.
അതേസമയം, ദുരന്തത്തിന്റെ സ്ഥിതിഗതികൾ വിദേശകാര്യ മന്ത്രാലയം വിലയിരുത്തി. രക്ഷാപ്രവർത്തനം ചർച്ച ചെയ്‌തെന്ന് കേന്ദ്രമന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു. നേപ്പാളിലേക്ക് അവശ്യസാധനങ്ങളുമായുള്ള മൂന്നാമത്തെ വിമാനം ഇന്ന് പുറപ്പെടും. 12 ടൺ സാധനങ്ങളുമായാണ് വിമാനം പുറപ്പെടുക.
അതേസമയം നേപ്പാൾ ദുരന്തതത്തിനിടെ മനുഷ്യത്വമില്ലാത്ത പ്രവൃത്തികളുമായി ദുരന്തമുഖത്ത് പലയാളുകളും ചുറ്റിത്തിരിയുന്നുണ്ട്. പ്രളയത്തിൽ ഒഴുകിയെത്തിയ യുവതിയുടെ മൃതദേഹത്തിൽനിന്ന് സ്വർണക്കമ്മലുകൾ മോഷ്‌ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി. മദൻ ഗുരുംഗ് (25), ഉമേഷ് ചൗധരി (38) എന്നിവരാണ് അറസ്റ്റിലായത്. ഇവർ മൃതശരീരത്തിൽനിന്ന് കമ്മലുകൾ അഴിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്
0 Comments