തിരുവനന്തപുരം: കൊച്ചി വൈറ്റില മേൽപ്പാലത്തിന്റെ നിർമാണത്തിലെ അശാസ്ത്രീയതയ്ക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. പാലം തല്ലിപ്പൊളിച്ച് നീക്കേണ്ട അവസ്ഥയിലാണെന്നും, തൂണുകളുടെ അലൈൻമെന്റിൽ സംഭവിച്ച പിഴവ് മൂലം പാലത്തിനടിയിൽ വാഹനങ്ങൾ തിരിക്കാൻ പോലും സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ നിർമാണപ്പിഴവുകൾ പരിഹരിക്കുന്നതിനായി ഒന്നരക്കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.
റോഡ് നിർമാണത്തിലെ ആസൂത്രണമില്ലായ്മ അപകടങ്ങൾ വർധിപ്പിക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. പുതിയ റോഡുകളിൽ പോലും ശാസ്ത്രീയമായ പ്ലാനിംഗ് ഇല്ലാത്തതിനാൽ അപകടമേഖലകൾ കൂടുകയാണ്. സിവിൽ എൻജിനീയറിങ് പാഠ്യപദ്ധതിയിൽ റോഡ് ഡിസൈനിംഗിന് പ്രത്യേക പ്രാധാന്യം നൽകണം. ഇക്കാര്യത്തിൽ ഗതാഗത വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകും. കൃത്യമായ പഠനങ്ങൾ നടത്താതെ ഗൂഗിൾ മാപ്പിനെ മാത്രം ആശ്രയിച്ച് റോഡുകൾ രൂപകൽപ്പന ചെയ്യുന്ന രീതിയെ മന്ത്രി പരിഹസിച്ചു.
0 Comments