പുനലൂർ: റബർ എസ്റ്റേറ്റ് തൊഴിലാളിയെ കാട്ടുപന്നി കുത്തിക്കൊന്നു. കൊല്ലം പുനലൂരിന് സമീപം ചാലിയക്കര ഉപ്പുകുഴിയിൽ വെള്ളിയാഴ്ച പകൽ 11 മണിയോടെയായിരുന്നു സംഭവം. ഉപ്പുകുഴി മംഗലത്ത് വീട്ടിൽ രഘുനാഥൻ (58) ആണ് മരിച്ചത്. ചാലിയക്കര എസ്റ്റേറ്റ് തൊഴിലാളിയാണ്. റബർ ടാപ്പിങ് മുന്നോടിയായി മാർക് ചെയ്തു മടങ്ങുമ്പോൾ കാട്ടുപന്നി രഘുനാഥനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രഘുനാഥനെ നാട്ടുകാർ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രഘുനാഥന്‍റെ ഭാര്യ: രജനി. മകൾ: രഞ്ജുനാഥ്. സംഭവത്തിൽ പ്രതിഷേധിച്ച് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്.ഇ. സഞ്ജയ്ഖാൻറ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പുനലൂർ വനം ഡിവിഷൻ ഓഫിസ് ഉപരോധിച്ചു. അന, പുലി, എന്നിവയുടെ ശല്യം കാരണം ചാലിയക്കര, പത്തുപറ, ഉപ്പുകുഴി തുടങ്ങിയ എസ്റ്റേറ്റ് മേഖലയിൽ തോട്ടം തൊഴിലാളികളും മറ്റു ജനങ്ങളും ഭീതിയിലാണ്. നിത്യവും ഈ മേഖലയിൽ കാട്ടുമൃഗങ്ങൾ വൻതോതിൽ കൃഷി നാശവും വരുത്തുന്നു.
0 Comments