*ജിന്നിന്റെ പേരിൽ അന്ധവിശ്വാസം പ്രചരിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ തിരുനാവായയിലെ 'ജിന്ന് മഹ്‌ളറ' എന്ന വ്യാജ ചികിത്സാ കേന്ദ്രത്തിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഇരയായ യുവതി രംഗത്ത്. യൂട്യൂബ് വീഡിയോ കണ്ടാണ് താൻ കേന്ദ്രത്തിലെത്തിയതെന്നും ഒരു ദിവസത്തെ പരിപാടിയിൽ പങ്കെടുത്താൽ അത്ഭുതകരമായി അസുഖം മാറുമെന്ന് സ്ഥാപന ഉടമ ജലാലുദ്ധീൻ ഉറപ്പുനൽകിയിരുന്നതായും യുവതി വെളിപ്പെടുത്തി.*
*ചികിത്സയുടെ പേരിൽ 6,000-ത്തിലധികം രൂപ ഈടാക്കിയെങ്കിലും കുട്ടിയുടെ അസുഖം ഭേദമായില്ലെന്ന് യുവതി ആരോപിക്കുന്നു. "ചികിത്സയ്‌ക്കെത്തിയപ്പോൾ ആദ്യം 1,500 രൂപ നൽകി ഒരു കിറ്റാണ് ലഭിച്ചത്. എന്നാൽ 300 രൂപയിൽ താഴെ മാത്രം വിപണിവിലയുള്ള സാധനങ്ങൾ മാത്രമാണ് അതിലുണ്ടായിരുന്നത്. ജിന്ന് മന്ത്രിച്ചൂതിയ ചരടിനൊപ്പം കുറച്ച് വെളിച്ചെണ്ണ, തേൻ, അത്തർ എന്നിവ മാത്രമാണ് നൽകിയത്," യുവതി.*
*ആഴ്ചകൾ കഴിഞ്ഞിട്ടും അസുഖം മാറാത്തതിനെ തുടർന്ന് പണം തിരികെ ചോദിച്ചെങ്കിലും ഫലമുണ്ടായില്ല. ജിന്ന് മന്ത്രിച്ചൂതിയ ഏത്തപ്പഴം കഴിച്ചാൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നും രോഗങ്ങൾ മാറുമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.*
*ഒരു ഏത്തപ്പഴത്തിന് 2,500 രൂപ വരെയാണ് ഇയാൾ ഈടാക്കിയിരുന്നത്. ചികിത്സയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും വിവാദമാകുകയും ചെയ്തതോടെ കഴിഞ്ഞ ദിവസം നാട്ടുകാർ സംഘടിച്ചെത്തി കേന്ദ്രം പൂട്ടിക്കുകയായിരുന്നു.*
*സംഭവത്തിൽ ജിന്ന് മഹ്‌ളറ നടത്തിപ്പുകാരൻ ജമാലുദ്ധീനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ കേസെടുക്കാൻ തയ്യാറായിട്ടില്ലെന്ന് പരാതിക്കാർ ആരോപിക്കുന്നു.*
0 Comments