സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അൽ നസീമിൽ മലയാളി യുവാക്കൾ താമസിക്കുന്ന ഫ്ലാറ്റിൽ ആയുധങ്ങളുമായി എത്തിയ സംഘം വൻ കവർച്ച നടത്തിയതായി റിപ്പോർട്ട്. പുലർച്ചെ 2.30ഓടെയാണ് സംഭവം നടന്നത്.
സിഗരറ്റ് മൊത്തവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ മലയാളികളാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നത്. പാലക്കാട് പട്ടാമ്പി സ്വദേശി ഇസ്മായിൽ, ചങ്ങരംകുളം സ്വദേശി മുസ്തഫ, കണ്ണൂർ സ്വദേശികളായ അസ്ലം, അനീഷ്, ശിബിൽ, അബ്ദുൽ വഹാബ്, മുസ്തഫ ബ്ലാത്തൂർ, ശംസീർ, ഹാരിസ് എന്നിവരാണ് ഫ്ലാറ്റിലുണ്ടായിരുന്നത്.
താമസക്കാർ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പാകിസ്താൻ, അറബ് വംശജരെന്ന് പറയപ്പെടുന്ന 15 പേരടങ്ങുന്ന സംഘം ഫ്ലാറ്റിലേക്ക് അതിക്രമിച്ച് കയറിയത്. തുടർന്ന് താമസക്കാരെ കെട്ടിയിട്ട സംഘം കമ്പിപ്പാരയും കത്തിയും ഉപയോഗിച്ച് മർദ്ദിച്ചതായാണ് വിവരം.
മർദ്ദനത്തിൽ പലർക്കും ഗുരുതരമായി പരിക്കേറ്റു. പിന്നീട് ഫ്ലാറ്റിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കുത്തിത്തുറന്നാണ് സംഘം കവർച്ച നടത്തിയത്.
സിഗരറ്റ് മൊത്തവ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ട് വാഹനങ്ങളിൽ സൂക്ഷിച്ചിരുന്ന ഏകദേശം 6 ലക്ഷം റിയാൽ വിലവരുന്ന സിഗരറ്റ് പാക്കറ്റുകൾ സംഘം കവർന്നതായി റിപ്പോർട്ടിൽ പറയുന്നു. കൂടാതെ 3 ലക്ഷം റിയാൽ പണവും കവർന്നു.
ഫ്ലാറ്റിലുണ്ടായിരുന്ന കണ്ണൂർ സ്വദേശി ശിഹാബിന്റെ 40,000 റിയാലും, ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടപ്പെട്ടു.
ഫ്ലാറ്റിന് സമീപം നിർത്തിയിട്ടിരുന്ന ടൊയോട്ട ഹൈസ് വാനും കൊറോള കാറും സംഘം കടത്തിക്കൊണ്ടുപോയി. ഇതോടെ സിഗരറ്റുകൾ, പണം, വാഹനങ്ങൾ, മറ്റ് സാധനങ്ങൾ എന്നിവ ഉൾപ്പെടെ ആകെ ഏകദേശം 10 ലക്ഷം സൗദി റിയാലിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 2.25 കോടി രൂപ വരും.
കവർച്ചയ്ക്കുശേഷം സംഘം കടത്തിക്കൊണ്ടുപോയ വാഹനങ്ങൾ ജി.പി.എസ് ട്രാക്കിംഗ് സംവിധാനത്തിന്റെ സഹായത്തോടെ കണ്ടെത്തിയതായി വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ റിയാദ് പോലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
അക്രമത്തിൽ പരിക്കേറ്റ മലയാളികളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ശംസീറും ഹാരിസും വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങിയതായി വിവരം.
റിയാദിൽ വിദേശികൾ ഉൾപ്പെടുന്ന സായുധ സംഘങ്ങളുടെ കവർച്ചകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രവാസികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് കൺവീനർ ഇർഷാദ് കായക്കൂൽ അഭ്യർത്ഥിച്ചു.
0 Comments