*വളാഞ്ചേരി* ;പോക്സോ കേസില്‍ വളാഞ്ചേരിയിൽ മദ്രസ അധ്യാപകൻ പിടിയില്‍. പത്തിലധികം മദ്രസ വിദ്യാർഥികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിലാണ് അധ്യാപകനായ എ.കെ മുഹമ്മദിനെ അറസ്റ്റ് ചെയ്തത്.
പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ മുഹമ്മദിനെ ബിഹാറില്‍ നിന്നാണ് പിടികൂടിയത്.
വളാഞ്ചേരി ആതവനാട് മദ്രസയില്‍ ജോലി ചെയ്യുകയായിരുന്ന പ്രതി, പത്തിലധികം വിദ്യാർഥികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായാണ് പരാതി. കുട്ടികള്‍ വിവരം മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ പീഡന വിവരം പുറത്തുവന്നത്. തുടർന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി ബിഹാറിലുണ്ടെന്ന് കണ്ടെത്തിയത്. വളാഞ്ചേരി പൊലീസ് ബിഹാറിലെത്തി അവിടുത്തെ പ്രാദേശിക പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ എ.കെ. മുഹമ്മദ് സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇയാള്‍ക്കെതിരെ മലപ്പുറം, കാസർകോട് ഉള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ നിരവധി പോക്സോ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ബിഹാറില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ എത്രയും വേഗം നാട്ടിലെത്തിച്ച് കോടതിയില്‍ ഹാജരാക്കാനുള്ള നടപടി സ്വീകരിച്ചു വരികയാണ് പോലീസ്.
0 Comments