ലോസ് ആഞ്ചലസ്: ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ വിവാദ ഫൗളിൽ ചുവപ്പ് കാർഡ് നൽകാത്തത് ചോദ്യം ചെയ്ത് അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷന് (ഫിഫ) ഔദ്യോഗികമായി പരാതി നൽകി അൾജീരിയ.
ഐസ മാൻഡിയുടെ കാലിനു പുറകിൽ ചവിട്ടിയ മെസ്സിക്ക് ചുവപ്പ് കാർഡ് തന്നെ നൽകണമായിരുന്നെന്നും വി.എ.ആർ സംവിധാനം കൃത്യമായി ഇടപെട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അൾജീരിയൻ ഫുട്ബാൾ ഫെഡറേഷൻ ഫിഫയെ സമീപിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ച കാൻസാസ് സിറ്റിയിൽ നടന്ന ഗ്രൂപ്പ് 'ജെ' മത്സരത്തിന്റെ 31-ാം മിനിറ്റിലായിരുന്നു വിവാദ സംഭവം.
അൾജീരിയൻ പ്രതിരോധ താരം ഐസ മാൻഡിയെ മെസ്സി പുറകിൽ നിന്ന് ബൂട്ടിന്റെ സ്റ്റഡുകൾ ഉയർത്തി കാലിൽ ചവിട്ടി വീഴ്ത്തുകയായിരുന്നു. ഈ ഫൗളിന് മെസ്സിക്ക് ചുവപ്പ് കാർഡ് നൽകി പുറത്താക്കണമെന്ന് അൾജീരിയൻ ആരാധകരും താരങ്ങളും വാദിച്ചെങ്കിലും റഫറി കാർഡൊന്നും നൽകിയില്ല. ഇതിന് പുറമെ അർജന്റീന താരങ്ങളുടെ ഭാഗത്തുനിന്ന് രണ്ട് തവണ കൈമുട്ട് കൊണ്ടുള്ള ഫൗളുകൾ ഉണ്ടായിട്ടും റഫറിയോ വി.എ.ആറോ ഇടപെട്ടില്ലെന്ന് അൾജീരിയ ആരോപിക്കുന്നുണ്ട്.
‘അർജന്റീന ശക്തരായ ടീമല്ല എന്ന് ഞങ്ങൾ പറയുന്നില്ല, പക്ഷേ കൺമുന്നിൽ നടന്ന അനീതിക്കെതിരെ ഞങ്ങൾക്ക് മിണ്ടാതിരിക്കാനാകില്ല. മെസ്സിയുടെ ഫൗൾ ചുവപ്പ് കാർഡ് അർഹിക്കുന്നതായിരുന്നുവെന്നാണ് എല്ലാവരുടെയും അഭിപ്രായം. വി.എ.ആർ പോലും ഇടപെടാതിരുന്ന മൂന്ന് വ്യക്തമായ നിയമലംഘനങ്ങളാണ് മത്സരത്തിൽ നടന്നത്,’ -അൾജീരിയൻ ഫെഡറേഷൻ വക്താവ് വ്യക്തമാക്കി.
മത്സരത്തിൽ ലയണൽ മെസ്സി ഹാട്രിക് നേടിയിരുന്നു. ഫൗൾ നടക്കുന്നതിന് തൊട്ടുമുമ്പ് അർജന്റീനയെ മുന്നിലെത്തിച്ച മെസ്സി, പിന്നീട് രണ്ട് ഗോളുകൾ കൂടി നേടി ഹാട്രിക് തികക്കുകയായിരുന്നു. ഈ ഹാട്രിക്കോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന മിറോസ്ലാവ് ക്ലോസെയുടെ (16 ഗോളുകൾ) റെക്കോർഡിനൊപ്പമെത്താനും മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. താരത്തിന്‍റെ ലോകകപ്പ് കരിയറിലെ ആദ്യ ഹാട്രിക്കായിരുന്നു. ഗ്രൂപ്പിലെ അടുത്ത മത്സരത്തിൽ തിങ്കളാഴ്ച അൾജീരിയ ജോർദാനെയും അർജന്റീന ഓസ്ട്രിയയെയും നേരിടും.
*ഒടുവിൽ, നെയ്മർ ഇറങ്ങുന്നു! പൂർണ സജ്ജനെന്ന് ആഞ്ചലോട്ടി*
വാഷിങ്ടൺ: ഫിഫ ലോകകപ്പിൽ ഹെയ്തിക്കെതിരായ പോരാട്ടത്തിൽ 3-0ത്തിനു തകർപ്പൻ ജയം സ്വന്തമാക്കി ബ്രസീൽ വിജയ വഴിയിൽ തിരിച്ചെത്തിയതിനു പിന്നാലെ ആരാധകർക്ക് ആവേശം നിറയ്ക്കുന്ന വെളിപ്പെടുത്തലുമായി പരിശീലകൻ കാർലോ ആഞ്ചലോട്ടി. പരിക്കിനെ തുടർന്നു ബ്രസീലിന്റെ ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമായ സൂപ്പർ താരം നെയ്മർ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ കളിക്കാനുള്ള സാധ്യത കൂടി. ബുധനാഴ്ച മയാമി ഗാർഡൻസിൽ സ്കോട്ലൻഡിനെതിരെ നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ നെയ്മർ കളിക്കളത്തിലേക്ക് തിരിച്ചെത്തും.
നെയ്മർ ശനിയാഴ്ച ഒറ്റയ്ക്ക് പ്രത്യേക പരിശീലനം നടത്തും. തുടർന്ന് തിങ്കളാഴ്ചയോടെ ടീമിനൊപ്പം പൂർണ പരിശീലനത്തിലും പങ്കുചേരും. സ്കോട്ലൻഡിനെതിരെയുള്ള ബ്രസീലിന്റെ അവസാന മത്സരത്തിൽ താരം കളിക്കാൻ പൂർണ സജ്ജനായിരിക്കും- ആഞ്ചലോട്ടി വ്യക്തമാക്കി. ആൻസലോട്ടി സ്ഥിരീകരിച്ചു.
മെയ് 17ന് സാന്റോസ് എഫ്സിക്ക് വേണ്ടി കളിക്കുന്നതിനിടെയാണ് നെയ്മർക്കു പരിക്കേറ്റത്. വലതു കാലിലെ പേശിക്കേറ്റ പരിക്കാണ് നെയ്മറെ അലട്ടിയിരുന്നത്. കൂടാതെ 2023 ഒക്ടോബറിൽ ഉണ്ടായ എസിഎൽ പരിക്കിൽ നിന്നു താരം പൂർണമായി മുക്തനായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ലോകകപ്പ് ടീമിലേക്കു ആഞ്ചലോട്ടി നെയ്മറെ ഉൾപ്പെടുത്തിയിരുന്നെങ്കിലും താരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ കളിപ്പിക്കാൻ സാധിക്കുമെന്ന പൂർണ വിശ്വാസം അദ്ദേഹത്തിനുമുണ്ടായിരുന്നില്ല. നോക്കൗട്ട് മുതൽ താരത്തിന്റെ സാന്നിധ്യം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് ആഞ്ചലോട്ടി ആദ്യ രണ്ട് മത്സരങ്ങളിലും നെയ്മർക്കു വിശ്രമം നൽകിയത്.
മൂന്നാം പോരാട്ടത്തിലും നെയ്മർ കളിക്കാൻ സാധ്യത കുറവാണെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. എന്നാൽ അടുത്ത മത്സരം മുതൽ നെയ്മർ ബ്രസീൽ ടീമിലുണ്ടാകുമെന്നു ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
129 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 79 ഗോളുകളുമായി ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായ നെയ്മറുടെ തിരിച്ചുവരവ്, നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങുന്ന കാനറികൾക്ക് വലിയ ആത്മവിശ്വാസം നൽകും. സ്കോട്ലൻഡിനെതിരെ വിജയം തുടർന്ന് ഗ്രൂപ്പ് ഘട്ടം മികച്ച രീതിയിൽ അവസാനിപ്പിക്കാനാണ് ബ്രസീൽ ലക്ഷ്യമിടുന്നത്. നെയ്മറുടെ അനുഭവസമ്പത്തും ക്രിയേറ്റിവിറ്റിയും ടീമിന് കൂടുതൽ കരുത്ത് പകരുമെന്നാണ് കരുതപ്പെടുന്നത്
0 Comments