തിരുവനന്തപുരം:തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരാരോപണവുമായി സർക്കാർ ജീവനക്കാരുടെ സംഘടന. പോളിംഗ് ഉദ്യോഗസ്ഥരുടെ പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്ക് തെറ്റാണെന്നും 20,145 ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ സാധിച്ചിട്ടില്ലെന്നും ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ആരോപിച്ചു.എത്ര ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ജോലിയിൽ നിയോഗിച്ച എന്ന കണക്കുപോലും കമ്മീഷൻ പുറത്തുവിട്ടിട്ടില്ലെന്നും സംഘടന ആരോപിച്ചു. 96 ശതമാനത്തിന് മുകളിൽ ഉദ്യോഗസ്ഥർ വോട്ട് ചെയ്തു എന്നാണ് കമ്മീഷന്റെ വാദം. അതേസമയം, പോളിംഗ് ഉപകരണ സ്വീകരിക്കുന്നതിന്റെ തലേദിവസം 40% ഉദ്യോഗസ്ഥർക്ക് മാത്രമേ വോട്ട് ചെയ്യാനായിരുന്നു എന്നാണ് കമ്മീഷൻ പറഞ്ഞിരുന്നത്.അതേസമയം, തെരഞ്ഞെടുപ്പ് ജോലിയിൽ ഉണ്ടായിരുന്ന എല്ലാ ജീവനക്കാർക്കും വോട്ട് ചെയ്യാനുള്ള അവസരം തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ജീവനക്കാരുടെ സംഘടനയായ FSETO യുടെ സംസ്ഥാനവ്യാപക പ്രതിഷേധം ഇന്ന് നടക്കും. തിരുവനന്തപുരത്ത് ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസിലേക്കും മറ്റ് ജില്ലകളിൽ കലക്ടറേറ്റുകളിലേക്കും ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. രാവിലെ 10.30-നാണ് മാർച്ച് ആരംഭിക്കുക. ബിഎൽഒമാരുടെ വേതന കുടിശ്ശിക അനുവദിക്കുക, ബി.എൽ.ഒമാർക്കെതിരെ നടന്ന പൊലീസ് അതിക്രമങ്ങളിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയവ ആവശ്യങ്ങളും പ്രതിഷേധക്കാര്‍ ഉന്നയിക്കും.അതിനിടെ, പോസ്റ്റൽ വോട്ട് ചെയ്യാന്‍ സാധിക്കാത്ത വിഷയത്തില്‍ ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിച്ചു. കുറ്റ്യാടി മണ്ഡലത്തിലെ 10 ഉദ്യോഗസ്ഥരാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. വോട്ടെണ്ണൽ നടക്കുന്നതിന് മുമ്പ് വോട്ട് രേഖപ്പെടുത്താൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യം. ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
0 Comments