ഒരു ബന്ധുവിന്റെ വിവാഹസത്ക്കാര ചടങ്ങിന് പോകാനൊരുങ്ങുകയാണ് ഒരു യുവാവും ഭാര്യയും രണ്ട് കൊച്ചുകുട്ടികളും അടങ്ങുന്ന ഒരു കുടുംബം. ഭർത്താവ് പെട്ടെന്നുതന്നെ വസ്ത്രങ്ങളൊക്കെ മാറി കാറിൽ കയറി. കാർ സ്റ്റാർട്ട് ചെയ്ത് ഹോൺ അടിച്ചു കുറച്ച് കഴിഞ്ഞപ്പോഴേക്കും കുട്ടികൾ രണ്ടുപേരും വന്നു കാറിൽ കയറി. കുറേ നേരമായിട്ടും ഭാര്യയെ കണ്ടില്ല. ഭർത്താവ് അക്ഷമനായി തുരു തുരാ ഹോൺ അടിച്ചതിനു ശേഷമാണ് ഭാര്യ തിടുക്കത്തിൽ വന്ന് കാറിൽ കയറുന്നത്. കാറിൽ കയറിയപ്പോൾ മുതൽ അയാൾ അവളെ ശകാരിച്ചു കൊണ്ടിരുന്നു... കാറിൽ കയറാൻ താമസിച്ചതിന്... നന്നായി അണിഞ്ഞൊരുങ്ങാത്തതിന്... വസ്ത്രങ്ങൾ അലങ്കോലമായതിന്... ഒക്കെ.
സത്കാര സ്ഥലത്ത് യുവാവിന്റെ അമ്മയും അച്ഛനും കൂടി എത്തിച്ചേർന്നിരുന്നു. മരുമകളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ തന്നെ എന്തോ പന്തികേട് സംഭവിച്ചതായി അമ്മായമ്മക്ക് മനസ്സിലായി. അവർ മരുമകളെ പിടിച്ചുനിർത്തി കാര്യമന്വേഷിച്ചു. ഇതൊക്കെ പതിവ് സംഭവങ്ങളായിരുന്നതിനാൽ മരുമകൾ നിസ്സംഗതയോടെയാണ് ഉണ്ടായ സംഭവങ്ങൾ വിവരിച്ചത്. സത്കാരമൊക്കെ കഴിഞ്ഞ് എല്ലാവരും പിരിയാൻ നേരത്ത് ഒരു സ്കൂളിലെ പ്രധാനാദ്ധ്യാപികയായ ആ അമ്മ മകനെ മാറ്റിനിർത്തി പറഞ്ഞു: "നാളെ രാവിലെ നീ എന്റെ സ്കൂളിലേക്ക് വരണം... കുട്ടികൾക്ക് ഒരു ഓറിയന്റേഷൻ ക്ലാസ്സ് നൽകാനാണ്." കേട്ട ഉടനെ മകൻ പറഞ്ഞു:
"അങ്ങനെ പെട്ടെന്നൊന്നും വരാൻ പറ്റില്ല... എന്റെ ഓഫീസിൽ എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ ചെയ്യാനുണ്ടോ എന്ന് തിരക്കണം.... സ്റ്റാഫ് ഷോർട്യേജ് ഉണ്ടോ എന്നൊക്കെ നോക്കണം ...അതുപോലെ അമ്മയുടെ സ്കൂളിലെ കുട്ടികളുടെ നിലവാരം എന്താണെന്ന് എനിക്ക് അറിഞ്ഞുകൂടല്ലോ... അതൊക്കെ എനിക്ക് പഠിക്കണം... ഇതിനൊക്കെ ഒരുങ്ങാൻ എനിക്ക് സമയം വേണം." അമ്മ പറഞ്ഞു:
"ശരിയാണ്... ആർക്കായാലും ഏത് പരിപാടിക്കായാലും അവനവന്റേതായ സമയം വേണം. നീ ഒരു പരിപാടിക്ക് പോകാൻ വേഗത്തിൽ ഒരുങ്ങി കാറിൽ കയറിയിരിക്കുമ്പോൾ നിന്റെ ഭാര്യയെക്കുറിച്ച് നീ ചിന്തിക്കാറുണ്ടോ? അവൾക്ക് കുട്ടികളെ ഒരുക്കണം... അടുക്കളയിലെ പാചക ജോലികൾ ഒതുക്കണം...അവൾക്കൊരുങ്ങാൻ സമയം വേണം....അവൾക്ക് അവളുടേതായ ഇടം നീ കൊടുക്കാത്തതെന്ത്?
ജീവിതം ഒരു മരത്തോൺ ഓട്ടമല്ല. ചുറ്റുമുള്ളവരെയൊക്കെ പിന്നിലാക്കി മത്സരിച്ച് ഓടേണ്ട കാര്യവുമില്ല. നമ്മുടെ കൊച്ചു കൊച്ചു സന്തോഷങ്ങളെയൊക്കെ ആസ്വദിച്ച് കൂടെയുള്ളവരെ ചേർത്തുപിടിച്ച് നീങ്ങേണ്ട ഒരു നടത്തം ആണത്. നീ അങ്ങനെതന്നെ ജീവിതത്തെ കാണണം. അമ്മ അന്ന് നൽകിയ ഉപദേശപ്രകാരം ജീവിക്കാൻ തുടങ്ങിയതോടെ ജീവിതത്തിൽ നിന്ന് നഷ്ടമായി എന്ന് വിചാരിച്ചിരുന്ന സന്തോഷം അയാൾക്ക് തിരിച്ചുകിട്ടി. പലർക്കും ജീവിതം ഒരു മത്സര ഓട്ടമാണ്. എന്തൊക്കെയോ വെട്ടിപ്പിടിക്കാമെന്ന് പ്രതീക്ഷിച്ച് ഓടുന്ന ഒരു മരണപ്പാച്ചിൽ. കൂടെയുള്ളവരെ അവർ ഗൗനിക്കുന്നതേയില്ല. ഈ ഓട്ടത്തിനിടയിൽ നഷ്ടപെട്ടുപോവുന്ന ചില തിരിച്ചറിവുകളുണ്ട്... ജീവിത മൂല്യങ്ങളുണ്ട്... സന്തോഷങ്ങളുണ്ട്... അവയെ നാം നിസ്സാരമായി കണ്ടുകൂടാ. പ്രിയപ്പെട്ടവരെ ചേർത്തുപിടിച്ചു നടക്കുന്ന ആസ്വാദ്യകരമായ ഒരു നടത്തമാവട്ടെ നമ്മുടെ ജീവിതം- ശുഭദിനം.
0 Comments