ചാലിയാർ പുഴയിലെ വാഴക്കാട് മുട്ടുങ്ങൽ കടവിൽ പതിനേഴുകാരിയെ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ഉന്നതതല അന്വേഷണം വേണമെന്ന് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.
2024 ഫെബ്രുവരി 19നാണ് പെണ്കുട്ടിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കരാട്ടെ അധ്യാപകൻ പീഡിപ്പിച്ചെന്ന് പരാതി നൽകി നിയമ നടപടിക്കൊരുങ്ങവെയാണ് പെണ്കുട്ടിയുടെ മൃതദേഹം വീടിന് സമീപത്തെ കടവിൽ കണ്ടെത്തിയത്. പെണ്കുട്ടിയുടേത് ആത്മഹത്യയാണെന്നാണ് പോലീസും പിന്നീട് കേസന്വേഷിച്ച ക്രൈംബ്രാഞ്ചും കണ്ടെത്തിയത്.
എന്നാൽ കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. മേൽവസ്ത്രമില്ലാതെയാണ് മൃതദേഹം കണ്ടെത്തിയതെന്നും ശരീരത്തിൽ മുറിവുകളുണ്ടായിരുന്നുവെന്നും ജനകീയ കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.
പെണ്കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. മരണത്തിൻ്റെ രണ്ടാം വാർഷികദിനമായ ഇന്നു വൈകിട്ട് നാലിനു മലപ്പുറം കെഎസ്ആർടിസി ബസ്സ്റ്റാൻഡ് പരിസരത്ത് "ഓർമ ഒരു സമരായുധമാണ്' സമരപരിപാടി സംഘടിപ്പിക്കുമെന്നും ഇവർ പറഞ്ഞു.
0 Comments