താങ്കള്‍ക്ക് വായ്‌നാറ്റമുണ്ടെന്ന് സിംഹത്തിന്റെ ഭാര്യ സിംഹത്തോട് പറഞ്ഞു. ഇത് കേട്ട് സിംഹത്തിന് ദേഷ്യം വന്നു. എന്നാലും അതൊന്ന് പരിശോധിക്കാന്‍ സിംഹം തീരുമാനിച്ചു. എതിരെ വന്ന ആടിനോട് തനിക്ക് വായ്‌നാറ്റമുണ്ടോ എന്ന് ചോദിച്ചു. ആട് സത്യം പറഞ്ഞു. ഒറ്റയടിക്ക് ആടിനെ സിംഹം കൊന്നു. പിന്നീടുകണ്ട ചെന്നായയോടും സിംഹം ചോദ്യം ആവര്‍ത്തിച്ചു. ആടിന്റെ അവസ്ഥകണ്ട ചെന്നായ പറഞ്ഞു. അങ്ങയുടെ ശ്വാസത്തിന് പൂക്കളുടെ സുഗന്ധമാണ്. ചെന്നായ നുണപറയുകയാണെന്ന് മനസ്സിലാക്കിയ സിംഹം അതിനെയും കൊന്നു. അടുത്ത ഊഴം കുറുക്കന്റേതായിരുന്നു. ആടിന്റെയും ചെന്നായയുടേയും കഥമനസ്സിലാക്കിയ കുറുക്കന്‍ പറഞ്ഞു. എനിക്ക് മൂക്കടപ്പാണ് ഗന്ധമറിയില്ല. ഇത് കേട്ട് സിംഹം കുറുക്കനെ വെറുതെവിട്ടു. പ്രജകളും അടിമകളും സത്യം പറയില്ല. രാജാവ് നഗ്നനാണെന്ന് പറയാനുള്ള ധൈര്യമില്ലാത്തതുകൊണ്ടും ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമെന്നുള്ളതുകൊണ്ടും അവര്‍ അബദ്ധം കാണിക്കില്ല. തന്നിലും തന്റെ ചെയ്തികളിലും പ്രശ്‌നമുണ്ടോ എന്നത് വെളിപ്പെടുത്താന്‍ സമസ്ഥാനീയര്‍ക്കോ, സമപ്രായക്കാര്‍ക്കോ മാത്രമേ പറയാന്‍ ചങ്കൂറ്റമുണ്ടാകൂ. മറ്റുളളവരെല്ലാം ഞാനെന്തുപറയാന്‍ എന്ന ഭാവത്തില്‍ ഒളിച്ചോടും. മുഖത്ത് നോക്കി കാര്യങ്ങള്‍ പറയുന്നവരെ ആദരവോടെ കൂടി വേണം കാണാന്‍. തങ്ങള്‍ക്ക് എന്തുസംഭവിക്കുമെന്നതിനെകുറിച്ച് അവര്‍ക്ക് ആകുലതയുണ്ടാകില്ല. സത്യങ്ങള്‍ അപ്രിയമാണെങ്കിലും അവ തിരുത്തിയാല്‍ അത് എല്ലാവര്‍ക്കും പ്രയോജനപ്രദമാകും എന്ന തിരിച്ചറിവ് അവര്‍ക്കുണ്ട്. സത്യത്തെ പേടിക്കാതിരിക്കാം, തിരുത്തേണ്ടിടത്ത് തിരുത്തലുകള്‍ വരുത്തി മുന്നോട്ട് പോകാം - ശുഭദിനം
0 Comments