റിയാദ്: സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി അറേബ്യ നാലു പ്രധാന തൊഴില്‍ തസ്തികകളില്‍ വിദേശികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. തൊഴില്‍ സേവനങ്ങള്‍ക്കായുള്ള സര്‍ക്കാര്‍ പ്ലാറ്റ്‌ഫോമായ 'ഖിവ' മുഖേന തസ്തിക മാറ്റങ്ങള്‍ക്ക് ജനുവരി 29 മുതല്‍ വിലക്ക് ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് സ്വദേശികള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള നീക്കം. നിയന്ത്രണം ഏര്‍പ്പെടുത്തിയ പ്രധാന തസ്തികകളില്‍ ജനറല്‍ മാനേജര്‍, സെയില്‍സ് റെപ്രസന്റേറ്റീവ്, മാര്‍ക്കറ്റിങ് സ്‌പെഷ്യലിസ്റ്റ്, പ്രൊക്യൂര്‍മെന്റ് മാനേജര്‍ എന്നിവ ഉള്‍പ്പെടുന്നു. ജനറല്‍ മാനേജര്‍ തസ്തിക ഇനി മുതല്‍ സൗദി പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വിദേശികള്‍ക്ക് ഈ തസ്തികയിലേക്ക് മാറാനോ പുതിയ തൊഴില്‍ വിസ ലഭിക്കാനോ സാധിക്കില്ല. സെയില്‍സ് റെപ്രസന്റേറ്റീവ് തസ്തികയില്‍ സ്വദേശിവല്‍ക്കരണ ശതമാനം വര്‍ധിപ്പിച്ചതോടൊപ്പം മാര്‍ക്കറ്റിങ് മേഖലയില്‍ 60 ശതമാനം സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കി. വിതരണ ശൃംഖലയുടെ മേല്‍നോട്ടം സ്വദേശികള്‍ക്ക് നല്‍കുന്നതിനായി പ്രൊക്യൂര്‍മെന്റ് മാനേജര്‍ തസ്തികയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് തസ്തിക മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബിസിനസ് രജിസ്ട്രിയിലെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍ സിഇഒ, ചെയര്‍മാന്‍ തുടങ്ങിയ ഉയര്‍ന്ന പദവികളിലേക്ക് മാറാന്‍ അനുമതി ലഭിക്കുമെങ്കിലും കര്‍ശന പരിശോധനകള്‍ ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ശമ്പളപരിധിയും സ്വദേശിവല്‍ക്കരണ ക്വാട്ടയും സംബന്ധിച്ച വ്യവസ്ഥകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. മാര്‍ക്കറ്റിങ്, സെയില്‍സ് വിഭാഗങ്ങളില്‍ മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ 60 ശതമാനം ജീവനക്കാരും സൗദി പൗരന്മാരായിരിക്കണം. സ്വദേശിവല്‍ക്കരണ ക്വാട്ടയില്‍ ഉള്‍പ്പെടുന്നതിനായി സെയില്‍സ്, മാര്‍ക്കറ്റിങ് ജീവനക്കാര്‍ക്ക് കുറഞ്ഞത് 5,500 റിയാലും, എഞ്ചിനീയറിങ്, സാങ്കേതിക തസ്തികകളിലുള്ളവര്‍ക്ക് 8,000 റിയാലും മാസശമ്പളം നല്‍കേണ്ടതുണ്ട്.
0 Comments