LATEST

6/recent/ticker-posts

Header Ads Widget

കോക്രോച്ച് ജനതാ പാര്‍ട്ടി വെറുമൊരു ഇന്റര്‍നെറ്റ് പ്രതിഭാസമല്ല, പുകയുന്ന ജനരോഷമാണെന്ന് ശശി തരൂര്‍ എംപി

ന്യൂഡല്‍ഹി: ഓണ്‍ലൈനില്‍ ദശലക്ഷക്കണക്കിന് ആളുകളെ ആകര്‍ഷിച്ചുകൊണ്ട് തരംഗമായി മാറിയ കോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി)എന്ന കൂട്ടായ്മ വെറുമൊരു ഇന്റര്‍നെറ്റ് പ്രതിഭാസം മാത്രമല്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പരാജയങ്ങളെക്കുറിച്ചും രാജ്യത്തെ യുവാക്കളുടെ മാനസികാവസ്ഥയെക്കുറിച്ചുമാണ് കോക്രോച്ച് പാര്‍ട്ടിയുടെ വളര്‍ച്ച വ്യക്തമാക്കുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു. പ്രതിപക്ഷത്തിന് മുന്നില്‍ വലിയ അവസരമാണിതെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ശശി തരൂര്‍ പറഞ്ഞു. ഭരണകൂടത്തോടുള്ള ജനങ്ങളുടെ അതൃപ്തിയും നിരാശയും പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമായി ഇത് മാറിയിരിക്കുകയാണ്. ഈ ജനരോഷത്തെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് നയിക്കാന്‍ പ്രതിപക്ഷത്തിന് മുന്നില്‍ വലിയൊരു അവസരമുണ്ടെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദമെന്ന മുദ്രാവക്യവുമായി എത്തുന്ന സിജെപി ഒരു ജെന്‍സി മൂവ്‌മെന്റായി മാറിക്കൊണ്ടിരിക്കുകയാണ്. മെയ് 15ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമര്‍ശമാണ് തുടക്കം. ഇന്‍സ്റ്റാഗ്രാമില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും പിന്നിലാക്കി 1.9 കോടിയിലധികം (19.1 മില്യണ്‍) ഫോളോവേഴ്‌സുമായി സിജെപി സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായി മാറിയിരിക്കുകയാണ്. ഇതിനെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന്, ഇതൊരു വലിയ വെളിപ്പെടുത്തലായാണ് തോന്നുന്നതെന്നായിരുന്നു തരൂരിന്റെ മറുപടി. ഇത്തരം കൂട്ടായ്മകളിലൂടെ പൊതുജനങ്ങള്‍ക്ക് അവരുടെ അമര്‍ഷവും അതൃപ്തിയും എത്രത്തോളം പ്രകടിപ്പിക്കാന്‍ സാധിക്കുന്നുണ്ടെന്ന് ഇത് തെളിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'ഇതൊരു സ്വാഭാവികമായ തുടക്കമായിരുന്നുവെങ്കിലും വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി. ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങള്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ പ്രകടിപ്പിക്കാന്‍ വിവിധ മാര്‍ഗങ്ങളുണ്ടാകുന്നത് ആരോഗ്യകരമായ കാര്യമാണ്. ആക്ഷേപഹാസ്യവും തമാശയും നിറഞ്ഞതും, അതേസമയം അതീവ ഗൗരവമുള്ളതുമായ ഇത്തരം കാര്യങ്ങള്‍ യുവാക്കളുടെ നിരാശകള്‍ പുറത്തുവിടാനുള്ള മികച്ച മാര്‍ഗമാണ്. എംപി നീറ്റ് പരീക്ഷാ വിവാദം തന്നെയാണ് ഇതിന് പ്രധാന കാരണമായത്. തൊഴിലില്ലായ്മ, ജീവിതത്തിലെ പരിമിതമായ അവസരങ്ങള്‍, വിദ്യാഭ്യാസം, വിലക്കയറ്റം എന്നിവയെല്ലാം ജനങ്ങള്‍ക്കിടയില്‍ വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഇതിനിടയില്‍ യുവാക്കളായ നാല് പേര്‍ ആത്മഹത്യ ചെയ്തുവെന്നും മറ്റു പലരും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നും ഞാന്‍ മനസ്സിലാക്കുന്നു. ഇത് വളരെ ഗൗരവമേറിയ കാര്യമാണ്. 'ഞങ്ങള്‍ക്ക് മടുത്തു' എന്നാണ് യുവാക്കള്‍ പറയുന്നത്. ഈ കൂട്ടായ്മയുടെ എക്‌സ് ഹാന്‍ഡില്‍ പൂട്ടിച്ചു എന്നത് ജനാധിപത്യത്തിന് വലിയ തിരിച്ചടിയാണ്. ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങള്‍ക്ക് അവരുടെ അമര്‍ഷം രേഖപ്പെടുത്താന്‍ ഇത്തരം വേദികള്‍ ആവശ്യമാണ്. അഭിജിത് ദീപ്‌കെ എന്ന യുവാവാണ് പേജിന് പിന്നില്‍. ഇദ്ദേഹം നേരത്തെ ആം ആദ്മി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നതായും 2020ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപിക്ക് വേണ്ടി സോഷ്യല്‍ മീഡിയ പ്രചാരണം നടത്തിയിരുന്നതായും റിപോര്‍ട്ടുകളുണ്ട്.

Post a Comment

0 Comments