വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച് നൂർബീന റഷീദ്. മുസ്ലിംലീഗിൽ നിന്ന് വനിതാ ലീഗിന് കടുത്ത അവഗണന നേരിടുന്നതായി കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അവർ ആരോപിച്ചു. പദവിയിൽ ഇല്ലെങ്കിലും പാർട്ടിയിൽ തുടരും .
"രാഷ്ട്രീയത്തിൽ ഇറങ്ങിയത് സമ്പാദിക്കാൻ അല്ല. ഫോട്ടോഷൂട്ടിനു വേണ്ടിയുള്ള സമരങ്ങളും അറസ്റ്റും ആണോ നമുക്ക് ആവശ്യം. ഫോട്ടോഷൂട്ടിലൂടെയുള്ള സംസ്കാരം മാറ്റണം. പടപൊരുതിയിട്ട് തന്നെയാണ് ഞങ്ങളും രംഗത്ത് വന്നത്. മോദിക്കെതിരെ ഡൽഹിയിലും ഞങ്ങൾ സമരം ചെയ്തിട്ടുണ്ട്. റീൽ അല്ല റിയൽ ലൈഫിലൂടെയാണ് നമ്മൾ ജനങ്ങളോട് സംവദിക്കുന്നത്. റീൽ ഉണ്ടാക്കണമെന്നുവെച്ചാൽ എളുപ്പമാണ്. വനിതാ ലീഗിനും തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നൽകേണ്ടിയിരുന്നു. ഞങ്ങൾ ഒന്നിലും ഭാഗമല്ല, ഞങ്ങളോട് ഒന്നും ചോദിച്ചിട്ടില്ല. 51 ശതമാനം സ്ത്രീകൾ മത്സരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ പോലും വനിതാ ലീഗിന് പങ്കാളിത്തം ലഭിച്ചില്ല.
വർഷങ്ങൾക്കു മുമ്പ് കോഴിക്കോട് വനിതാ ലീഗ് വലിയൊരു സംസ്ഥാന സമ്മേളനം നടത്തിയപ്പോൾ വേദിയിൽ പുരുഷ നേതാക്കന്മാർ ഉണ്ടായിരുന്നില്ല. അത്രമാത്രം ഗംഭീരമായ വനിതാ ലീഗിന്റെ നേതാക്കൾ വേദിയിലിരിക്കുമ്പോൾ മുസ്ലിംലീഗിന്റെ സമുന്നത നേതാക്കൾ പോലും അന്ന് സദസ്സിൽ ആയിരുന്നു. വർഷങ്ങളോളം നിരവധി പോരാട്ടം നടത്തിയാണ് 2009 ൽ വനിതാ ലീഗിന് ഒരു ബൈലോ ഉണ്ടായത്. വനിതാ ലീഗുകാർ ഒരു സ്ഥാനമാനങ്ങളും ചോദിച്ചു വാങ്ങിയതല്ല. എല്ലാം മെറിറ്റിൻറെ അടിസ്ഥാനത്തിൽ പാർട്ടി നൽകിയത് തന്നെയാണ്.
ഇന്ന വ്യക്തികൾ വരാൻ പാടില്ല എന്നായിരുന്നു സ്ഥാനാർത്ഥി നിർണയത്തിൽ ഞങ്ങളുടെ ആവശ്യം. ദേശീയ മുസ്‌ലിംലീഗ് കമ്മിറ്റി പുനഃസംഘടിച്ചപ്പോൾ രണ്ടു വനിതകളെ ദേശീയ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. 35 വർഷം കേരള മണ്ണിൽ പണിയെടുത്ത് പാർട്ടിയെ വളർത്തിയ അംഗത്വത്തിന്റെ അടിസ്ഥാനത്തിൽ പകുതിയിലധികം ഉള്ള വനിതാ ലീഗുകാരെ മാറ്റിനിർത്തി കൊണ്ടായിരുന്നു പുനഃസംഘടന എന്നും അവർ പറഞ്ഞു.
0 Comments