ന്യൂഡൽഹി ∙ ഇറാനിൽ നിന്നുള്ള അസംസ്‌കൃത എണ്ണയുമായി ഇന്ത്യയിലേക്ക് വരികയായിരുന്ന കപ്പൽ പണമടയ്ക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങൾ കാരണം ചൈനയിലേക്ക് വഴിതിരിച്ചുവിട്ടെന്ന റിപ്പോർട്ടുകൾ വസ്തുതാപരമായി തെറ്റാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. എക്‌സിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ റിഫൈനറികൾ ഇറാനിൽ നിന്ന് ക്രൂഡ് ഓയിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും പണമടയ്ക്കുന്നതിനു യാതൊരു തടസവുമില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഇറാനിയൻ ക്രൂഡ് ഓയിലുമായി ഗുജറാത്തിലെ വാഡിനാർ ടാങ്കർ ടെർമിനലിലേക്ക് വരികയായിരുന്ന കപ്പൽ ചൈനയിലെ ഡോംഗിയിങ്ങിലേക്ക് ദിശ മാറ്റിയതിനെത്തുടർന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ഷിപ്പിങ് രേഖകളിൽ ഒരു ലക്ഷ്യസ്ഥാനം രേഖപ്പെടുത്താറുണ്ടെങ്കിലും, വ്യാപാര ആവശ്യങ്ങൾക്കും പ്രവർത്തനപരമായ സൗകര്യങ്ങൾക്കും അനുസരിച്ച് യാത്രയ്ക്കിടയിൽ കപ്പലുകൾക്ക് ദിശ മാറ്റാൻ സാധിക്കുമെന്ന് മന്ത്രാലയം വിശദീകരിച്ചു.
‘‘ഇന്ത്യ നാൽപതിലധികം രാജ്യങ്ങളിൽ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. വാണിജ്യപരമായ പരിഗണനകൾ മുൻനിർത്തി വിവിധ രാജ്യങ്ങളിൽ നിന്നും സ്രോതസുകളിൽ നിന്നും എണ്ണ വാങ്ങാൻ കമ്പനികൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ട്’’ – പെട്രോളിയം മന്ത്രാലയം പോസ്റ്റിൽ വ്യക്തമാക്കി. എൽപിജി വിതരണത്തെക്കുറിച്ചുള്ള ആശങ്കകളും മന്ത്രാലയം പരിഹരിച്ചു. ഏകദേശം 44 ടിഎംടി ഇറാനിയൻ എൽപിജിയുമായി ‘സീ ബേർഡ്’ എന്ന കപ്പൽ വ്യാഴാഴ്ച മംഗലാപുരത്ത് എത്തിയെന്നും നിലവിൽ ചരക്ക് ഇറക്കിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.
0 Comments