ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻ ഒന്നിച്ചു വിതരണം ചെയ്യുമ്പോഴുള്ള ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിലെ തകരാർ ഇനിയും പരിഹരിച്ചില്ല.
ബില്ലിങ്ങും വിതരണത്തിലുമുള്ള പ്രശ്നങ്ങൾ തുടരുകയാണ്. ഓരോ വിഭാഗം കാർഡ് ഉടമകൾക്കും കൃത്യമായ അളവിലുള്ള സാധനങ്ങളല്ല ഇ പോസിൽ കാണിക്കുന്നതെന്നും അതിനാൽ വിതരണം തടസ്സപ്പെടുകയാണെന്നും റേഷൻ വ്യാപാരികൾ പരാതിപ്പെട്ടു. സാങ്കേതിക തടസ്സങ്ങൾ ഉണ്ടെന്ന കാര്യം ഭക്ഷ്യ പൊതു വിതരണ വകുപ്പും സമ്മതിച്ചു.
2 മാസത്തെ റേഷൻ വിഹിതം ഒന്നിച്ച് നൽകുന്ന സംവിധാനം സോഫ്റ്റ്‌വെയറിൽ സജ്ജീകരിച്ചപ്പോൾ ഉടലെടുത്ത സാങ്കേതിക തടസ്സങ്ങൾ സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ വേഗതക്കുറവിനു കാരണമായെന്നാണ് വിശദീകരണം.
ഇതു പരിഹരിക്കാൻ ഹൈദരാബാദിലെ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
2 ദിവസം കൊണ്ട് 9% റേഷൻ വിതരണം നടന്നെന്നും വകുപ്പ് അവകാശപ്പെട്ടു. അതേസമയം, കൂടുതൽ ഐടി ടെക്നിഷ്യന്മാരെ ഏർപ്പെടുത്തി ഇപോസ് സംവിധാനത്തിലെ വിതരണ ക്രമീകരണ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
0 Comments