LATEST

6/recent/ticker-posts

Header Ads Widget

കോഴിക്കോട്ടെ വൻ എംഡിഎംഎ വേട്ടയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്; പിടിയിലായത് കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വിൽപ്പനക്കാരന്‍





കോഴിക്കോട്: ഡാൻസാഫ് സംഘം കോഴിക്കോട് നടത്തിയ വൻ എംഡിഎംഎ വേട്ടയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. മുക്കം പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നാണ് മുക്കം പൂളപ്പൊയിൽ പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫ പി(36), പൂളപ്പൊയിൽ താമസിക്കുന്ന കോഴിക്കോട് ബേപ്പൂർ സ്വദേശിനി റെയ്ഹാനത്ത് (45) എന്നിവരെ പിടികൂടിയത്. ഇവരിൽ നിന്നും രണ്ടേമുക്കാൽ കിലോ​ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വിൽപ്പനക്കാരിൽ ഒരാളാണ് പിടിയിലായ ഹനീഫ. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. തുച്ഛമായ പ്രതിഫലം വാഗ്ദാനംചെയ്താണ് ഇയാൾ റെയ്ഹാനത്തിനെ കൂടെ കൂട്ടിയതെന്നാണ് പൊലീസ് പറയുന്നത്.

വ്യാഴാഴ്ച‌ പുലർച്ചെ മുക്കം അഗസ്ത്യൻമൂഴി സിവിൽ സ്റ്റേഷന് മുൻവശത്തുവെച്ചാണ് ഹനീഫ പിടിയിലായത്. 517 ഗ്രാം എംഡിഎയും ഇയാളിൽ നിന്നും പിടിച്ചെടുത്തിരുന്നു. അഞ്ച് ദിവസം മുൻപ് ഡൽഹിയിലേക്ക് റെയ്ഹാനത്തിനൊപ്പം ലഹരി വാങ്ങുന്നതിനായി ഇയാൾ പോയിരുന്നു. തിരിച്ച് നാട്ടിലെത്തി എംഡിഎംഎ മറ്റൊരാൾക്ക് വിൽപന നടത്തുന്നതിനിടയിലാണ് പിടിയിലായത്. ഹനീഫയും ഒരു സ്ത്രീയും ഒന്നിച്ച് ലഹരി എത്തിക്കാൻ പോയതായി റൂറൽ എസ്‌പിക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഡാൻസാഫ് നടത്തിയ ഓപ്പറേഷനിലൂടെയാണ് മുഹമ്മദ് ഹനീഫ പിടിയിലാവുന്നത്.

ഡൽഹിയിൽ നിന്നും ബെംഗളൂരുവിൽനിന്നും ഇയാൾ ലഹരി എത്തിക്കാറുണ്ട്. നിരന്തരം ഇതിനായി ഇയാൾ വിമാന യാത്രകളും നടത്താറുണ്ടെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട്ടുനിന്ന് ഡൽഹിയിലേക്ക് വിമാനത്തിലും തിരിച്ച് ട്രെയിനിലുമാണ് യാത്രകൾ നടത്തിയിരുന്നത്. റെയ്ഹാനത്തിൻ്റെ യാത്രകൾ നിരന്തരം നിരീക്ഷിച്ചുവന്ന പൊലീസ് സംഘത്തിന് ഇവർ ഇടയ്ക്കിടെ മുഹമ്മദ് ഹനീഫ വാടകക്ക് എടുത്തിരുന്ന വീട്ടിൽ താമസിക്കുന്നതായി വിവരം കിട്ടിയിരുന്നു. തുടർന്ന് നടത്തിയ റെയ്ഡിലാണ് 2.286 കിലോഗ്രാം എംഡിഎംഎ പിടികൂടിയത്. ആറുമാസം മുൻപ് ഹനീഫ വാടകയ്ക്കെടുത്ത ഈ വീട്ടിലാണ് ലഹരി ഇടപാടുകൾ നടത്തിയിരുന്നത്. വർഷങ്ങളായി ഒഡീഷയിൽനിന്നും കാലികളെ ഇറക്കി ആന്ധ്രയിലും മറ്റും വിൽപന നടത്തിയിരുന്ന ഹനീഫ പിന്നീട് ലഹരിക്കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. 
നോട്ട് എണ്ണുന്ന മെഷീനും ലഹരി പാക്കിങ്ങിനുള്ള നിരവധി കവറുകളും ഡിജിറ്റൽ ഇലക്ട്രോണിക് ത്രാസുകളും വാടക വീട്ടിൽനിന്ന് കണ്ടെടുത്തു. ഹനീഫ പൂളപ്പൊയിലിൽ ഒരു റെസ്റ്റോറന്റ് നടത്തുന്നുമുണ്ട്. ഇയാൾ സമീപകാലത്ത് വൻതോതിൽ വസ്തുവകകൾ സമ്പാദിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്.

നാർക്കോട്ടിക് സെൽ ഡിവൈഎസ്പ‌ി ഉത്തംദാസ്, താമരശ്ശേരി ഡിവൈഎസ്‌പി വിനോദ് കുമാർ, എന്നിവരുടെ നിർദ്ദേശപ്രകാരം ഡാൻസാഫ് എസ്.ഐമാരായ രാജീവ് ബാബു, വിനീത് വിജയൻ, ശ്രീരാഗ് കെ, മനോജ് രാമത്ത്, എഎസ്.ഐ.മാരായ വി.വി.ഷാജി, ജയരാജൻ എൻ.എം, സുനിൽ കുമാർ സി.എം, എസ്.സി.പി.ഒ മാരായ ജിനീഷ് പി.പി., രതീഷ്.എ.കെ., ലാലിജ് എം,സിപി.ഒമാരായ ശോഭിത്ത് ടി.കെ, അഖിലേഷ് വി.കെ, മിധുൻ മോഹൻ എം.ടി, ലിധിൻ ഡി.ബി, റിജേഷ് അനൂപ് സെൻ, ജയന്തി റീജ, ജിഷ പി. കെ. എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.


Post a Comment

0 Comments