മസ്കറ്റ്: കഴിഞ്ഞയാഴ്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിച്ച അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾക്ക് പ്രതികാരം ചെയ്യുന്നതിനായി ടെഹ്‌റാൻ ഒമാനിലെ റാസ് അൽ-ജൈമ തുറമുഖത്ത് ഇന്നലെ രാവിലെ ഇറാനിയൻ ഡ്രോൺ ആക്രമണം നടത്തി. സംഭവത്തിന് പിന്നാലെ ഡ്രോൺ ആക്രമണം തടയാൻ ജനങ്ങളുടെ സഹകരണം തേടി ഒമാൻ ഭരണകൂടം. ജനങ്ങൾ സഹകരിക്കണമെന്നും ആകാശത്ത് ഡ്രോൺ കണ്ടാൽ അറിയിക്കണമെന്ന് ഭരണകൂടം ജനങ്ങളോട് അഭ്യർത്ഥിച്ചു.
പ്രവാസികളോടും പൗരന്മാരോടുമാണ് അറിയിപ്പ്. രാജ്യത്തേക്ക് വരുന്ന ഡ്രോണുകൾ കണ്ടാൽ വിവരം നൽകണം. രാജ്യത്തിന് നേരെയുള്ള ആക്രമണം ഒരുമിച്ച് നേരിടുന്നതിന്റെ ഭാഗമായാണ് അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം, ദേശീയ ആകാശപരിധിയിൽ സുരക്ഷാ ജാഗ്രത ഒമാൻ ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഡ്രോണുകൾ ഉൾപ്പെടെ എല്ലാ തരത്തിലുള്ള മനുഷ്യരഹിത വിമാനങ്ങളുടെയും വിവിധ വായുമാർഗ കായിക പ്രവർത്തനങ്ങളുടെയും അനുമതികൾ അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ താൽക്കാലികമായി നിർത്തിവെച്ചതായി സിവിൽ എവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പുറത്തിറക്കിയ സർക്കുലറിലാണ് തീരുമാനം.
സർക്കാർ, വാണിജ്യ, വിനോദ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എല്ലാ ഡ്രോണുകളുടെയും പ്രവർത്തനം ഉടൻ പ്രാബല്യത്തിൽ നിർത്തിവെക്കുകയാണ്. കൂടാതെ പാരാഗ്ലൈഡിംഗ്, പാരാമോട്ടോർ, എയർ സ്പോർട്സ് എയർക്രാഫ്റ്റുകൾ എന്നിവ ഉൾപ്പെടെയുള്ള വായുമാർഗ കായിക വിനോദ പ്രവർത്തനങ്ങൾക്കും നിരോധനം ബാധകമാണ്.
ഇന്ന് കുവൈത്തിലും ദുബായിലും ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായി. കുവൈത്തിന്റെ ആകാശപരിധിയിൽ നിരവധി ആക്രമണങ്ങൾ തടഞ്ഞതായും അവ നശിപ്പിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രതിരോധ നടപടിക്കിടെ തകർത്ത ആയുധങ്ങളുടെ അവശിഷ്ടങ്ങൾ രാജ്യത്തിനുള്ളിലെ ഒരു ഫ്ളാറ്റിന് മുകളിലേക്ക് വീണതിനെ തുടർന്ന് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സൗദിയിൽ നിന്ന് മടങ്ങുന്നവർക്ക് റിയാദ്, ജിദ്ദ, ദമ്മാം എയർപോർട്ടുകൾ വഴി വിവിധ സർവീസുകൾ ഉപയോഗിക്കാമെന്ന് ഇന്ത്യൻ എംബസി അറിയിപ്പ് നൽകി. വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകളുണ്ട്
0 Comments