തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത കമ്മീഷൻ, സംഭവത്തിൽ വിശദമായ ഉന്നതതല അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. സംഭവത്തെക്കുറിച്ച് കേള്‍ക്കുന്ന കാര്യങ്ങള്‍ വിശദവും സുതാര്യവുമായി പരിശോധിക്കണമെന്നും അഞ്ച് ആഴ്ചക്കുള്ളിൽ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു.
പരാതിയുമായി മരിച്ചവരുടെ ബന്ധുക്കള്‍
മാര്‍ച്ച് 17ന് രാവിലെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി വിഭാഗത്തിലെ സർജിക്കൽ ഐസിയുവിൽ വെന്റിലേറ്റർ തകരാറിലായി തീപിടുത്തമുണ്ടായത്.തീ ഉടൻ അണച്ചെങ്കിലും ഐസിയുവിലാകെ പുക നിറഞ്ഞു.വെന്റിലേറ്ററിലടക്കമുണ്ടായിരുന്ന രോഗികളെ ഉടൻ മറ്റ് ഐസിയുകളിലേക്ക് മാറ്റി.കൃത്യമായ പ്രോട്ടോക്കോൾ പാലിച്ചാണ് രോഗികളെ മാറ്റിയതെന്നായിരുന്നുആശുപത്രി അധികൃതർ പറഞ്ഞിരുന്നത്.എന്നാൽ അന്നേ ദിവസം ഉച്ചയ്ക്ക് മരിച്ച ഓയൂർ സ്വദേശി കൃഷ്ണൻകുട്ടി,പിറ്റേന്ന് രാവിലെ മരിച്ച നെയ്യാറ്റിൻകര സ്വദേശി സനീഷ് എന്നിവരുടെ ബന്ധുക്കളാണ് പരാതി ഉന്നയിച്ചത്. ബൈക്ക് അപകടത്തെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു സനീഷ്.തീപിടുത്തതിന് ശേഷം ഐസിയു മാറ്റിയതിന് പിന്നാലെയാണ്സനീഷിന്റെ ആരോഗ്യനില വഷളായതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഓട്ടോ അപകടത്തിൽ ഗുരുതര പരിക്കേറ്റ ഓയൂർ സ്വദേശി കൃഷ്ണൻകുട്ടിയും വെന്റിലേറ്ററിലായിരുന്നു. ഐസിയു മാറ്റുന്ന വിവരം കൃത്യമായി അറിയിച്ചില്ലെന്നും അതിന് ശേഷമാണ് ആരോഗ്യനില കൂടുതൽ വഷളയാതെന്നും ആരോപണമുണ്ട്.
ഇത് കൂടാതെ മൂന്ന് മരണം കൂടി പിറ്റേന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇവരുടെ ബന്ധുക്കൾ ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ല. അതേസമയം, ആരോപണം പൂർണമായും മെഡിക്കൽ കോളേജ് അധികൃതർ നിഷേധിച്ചിരുന്നു. തീപിടുത്തം രോഗികളെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും എല്ലാ സംവിധാനവും ഒരുക്കിയാണ് ഐസിയു മാറ്റിയതെന്നും അധികൃർ വിശദീകരിക്കുന്നു. ഗുരുതര പരിക്കുകളുമായിഗുരുതരാവസ്ഥയിലായിരുന്ന രോഗികളാണ് മരിച്ചെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്
0 Comments