ആ യുവാവ് എന്നും പണ്ഡിതന്റെ അടുത്തെത്തി ഏതെങ്കിലും വിഷയത്തില്‍ തര്‍ക്കിക്കും. ഒരു ദിവസം അയാൾ ചോദിച്ചു: വെണ്ണപുരട്ടിയ റൊട്ടി ആകാശത്തേക്ക് എറിഞ്ഞാല്‍ എന്തുകൊണ്ടാണ് വെണ്ണപുരട്ടിയ വശം തന്നെ മണ്ണില്‍ വീഴുന്നത്? അപ്പോള്‍ പണ്ഡിതന്‍ പറഞ്ഞു: അങ്ങിനെ സംഭവിക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. അദ്ദേഹം ഒരു കഷ്ണം റൊട്ടി വെണ്ണപുരട്ടി മുകളിലേക്കെറിഞ്ഞു. വെണ്ണയില്ലാത്ത ഭാഗമാണ് നിലത്തേക്ക് വീണത്. ഇത് കണ്ട് യുവാവ് പറഞ്ഞു: താങ്കള്‍ തെറ്റായഭാഗത്താണ് വെണ്ണപുരട്ടിയത്. പണ്ഡിതന്‍ ഉത്തരമൊന്നും പറയാതെ എഴുന്നേറ്റ് പോയി. അന്ധവിശ്വാസം ആത്മവിശ്വാസമായി കൊണ്ടുനടക്കുന്നവരുണ്ട്. എന്നെങ്കിലുമുണ്ടായ ഏതെങ്കിലും അനുഭവത്തിന്റെ പേരിലോ ആരെങ്കിലും പറഞ്ഞുകൊടുത്ത പാഠത്തിന്റെ പേരിലോ ആയിരിക്കും ഇവ കൊണ്ടുനടക്കുന്നത്. കണ്ടതുകൊണ്ടോ, കേട്ടതുകൊണ്ടോ, അനുഭവിച്ചതുകൊണ്ടോ ഒരു കാര്യം യാഥാര്‍ത്ഥ്യമാകണമെന്നില്ല. ആ സാഹചര്യത്തിന്റെയോ അതിലുള്‍പ്പെട്ടയാളിന്റെ മാനസിക നിലയുടേയോ സ്വാധീനം അത്തരം സന്ദര്‍ഭങ്ങളിലുണ്ടാകും. എന്തും മറ്റുളളവരോട് പറയുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാണ്. പറയുന്നത് അഭിപ്രായങ്ങളാണോ, യാഥാര്‍ത്ഥ്യങ്ങളാണോ, അതോ അവ തോന്നലുകളില്‍ നിന്നും ഉടലെടുത്തതാണോ, പരീക്ഷണത്തിലൂടെ തെളിഞ്ഞതാണോ.. അവ സാമാന്യയുക്തിക്ക് നിരക്കുന്നതാണോ.. തെറ്റ് പറയുന്നതിനേക്കാള്‍ തെറ്റ് പ്രചരിപ്പിക്കുന്നവരാണ് അപകടകാരികള്‍.. അബദ്ധങ്ങളുടെ പ്രചാരകരാകാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം - ശുഭദിനം
0 Comments