മലപ്പുറം: കരുവാരക്കുണ്ടിൽ പതിനാലുകാരി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നതായി മലപ്പുറം എസ്‍പി. പെൺകുട്ടി ക്രൂരമായ പീഡനത്തിന് ഇരയായ ശേഷമാണ് കൊല്ലപ്പെട്ടത്. ബലാത്സംഗത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് എസ്‍പി പറഞ്ഞു. കൊലപാതകം നടന്ന പ്രദേശത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും.
പീഡനവിവരം കുട്ടി അമ്മയോട് പറയുമെന്ന് പറഞ്ഞപ്പോഴാണ് കൊലപ്പെടുത്തിയതെന്ന് പ്രതിയായ പതിനാറുകാരൻ പോലീസിനോട് പറഞ്ഞു. ആൺകുട്ടിയെ കോഴിക്കോട് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും മലപ്പുറം എസ്‍പി ആർ. വിശ്വനാഥ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ രാവിലെ സ്കൂളിലേക്ക് പോയ പെൺകുട്ടി വൈകുന്നേരം തിരിച്ചെത്താതെ വന്നതോടെയാണ് കുടുംബം പൊലീസിൽ പരാതി നൽകുന്നത്. വൈകുന്നേരം ആറുമണിയോടെ ഒരു ഫോണിൽ നിന്ന് താൻ അല്പം വൈകുമെന്ന് പെൺകുട്ടി അമ്മയോട് വിളിച്ചു പറഞ്ഞിരുന്നു. ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് രാത്രി തന്നെ പൊലീസ് തൊടികപ്പുലം റെയിൽവേ സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും അന്വേഷണം നടത്തിയിരുന്നു. ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.വ്യാഴാഴ്ച കാണാതായ പെൺകുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെയാണ് വാണിയമ്പലം തൊടികപുലം റെയിൽവേ സ്റ്റേഷന് സമീപത്തെ പുള്ളിപ്പാടം റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തിയത്. കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. സ്‌കൂള്‍ യൂനിഫോം ആണ് ധരിച്ചിരുന്നത്. കഴുത്ത് ഞെരിച്ചതിന്റെ പാടുകളുണ്ടായിരുന്നു.
പെണ്‍കുട്ടിയെ നേരത്തെ ശല്യപ്പെടുത്തിയ വിവരമുള്ളതിനാല്‍ 16-കാരനെ സംശയമുണ്ടായിരുന്നു. നാട്ടുകാരും പോലിസും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെ 16-കാരന്‍ തൊടിയപ്പുലം റെയില്‍വേ സ്റ്റേഷന് 300 മീറ്റര്‍ അകലെയുള്ള വീട്ടിലെത്തിയിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. ലൈംഗികമായി ഉപദ്രവിച്ചതിനു ശേഷം കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് ആൺസുഹൃത്ത് മൊഴി നൽകിയിട്ടുണ്ട്.
0 Comments