നേരത്തേ അൻവറിന്റെയും ഒപ്പമുള്ളവരുടെയും വീടുകളിൽ നേരത്തേ ഇഡി റെയ്ഡ് നടത്തുകയും പരിശോധനയിൽ സാമ്പത്തിക ക്രമക്കേടുകൾ സംശയിക്കുന്ന ഒട്ടേറെ രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ബിനാമി ഇടപാടുകൾ സംശയിക്കുന്നതായും ഇഡി വ്യക്തമാക്കിയിരുന്നു. 2016-ൽ 14.38 കോടി ആയിരുന്ന അൻവറിന്റെ സ്ഥാപനങ്ങളുടെ ആസ്തിമൂല്യം 2021-ൽ 64.14 കോടിയായി വർധിച്ചു എന്ന അവകാശവാദത്തിന് തൃപ്തികരമായ വിശദീകരണം ലഭിച്ചിട്ടില്ലെന്ന് ഇഡി പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു.
2015-ൽ കെഎഫ്‌സിയിൽനിന്ന് എടുത്ത വായ്പകളുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായിരുന്നു റെയ്ഡ്. മാലാംകുളം കൺസ്ട്രക്ഷൻസിന്റെ പേരിലുള്ള 7.5 കോടിയുടെയും പീവീആർ ഡിവലപ്പേഴ്‌സിന്റെ പേരിലെടുത്ത 3.05 കോടി, 1.56 കോടി എന്നീ രണ്ടു വായ്പകളുടെയും തിരിച്ചടവ് മുടങ്ങിയതിലൂടെ ഒട്ടാകെ 22.3 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തിയായിട്ടുണ്ട്.
മാലാംകുളം കൺസ്ട്രക്ഷൻസ് തന്റെ മരുമക്കളുടെയും ഡ്രൈവറുടെയും പേരിലാണെങ്കിലും യഥാർഥ ഉടമ താൻതന്നെയാണെന്ന് അൻവർ സമ്മതിച്ചതായി ഇഡി അറിയിച്ചു. അൻവറിന് വായ്പകൾ അനുവദിച്ചതിൽ ക്രമക്കേടുകളുണ്ടായതായും ഒരേ വസ്തുവിന്റെ ഈടിൽ ഒന്നിലധികം വായ്പകൾ അനുവദിച്ചതായും കെഎഫ്‌സി ഉദ്യോഗസ്ഥരുടെ മൊഴികൾ ലഭിച്ചിട്ടുണ്ട്. ബിനാമി ഇടപാടുകൾ നടത്തിയിട്ടുണ്ടാവാമെന്നു കരുതുന്ന 15 ബാങ്ക് അക്കൗണ്ടുകളുടെ രേഖകളും നേരത്തേ ഇഡി പിടിച്ചെടുത്തിരുന്നു.
0 Comments