*മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ മഞ്ചേരിയിലെ അഭിഭാഷക ജീവിത ഓർമ്മകൾ ഉണർത്തി അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള അപൂർവ്വ കോടതിരേഖ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.*
*മലയാള സിനിമയിലെ മെഗാസ്റ്റാറായി വളരുന്നതിന് മുൻപ് മഞ്ചേരിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്ന അഡ്വ. പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുടെ പേര് ഉൾപ്പെട്ട പഴയൊരു വക്കാലത്ത് രേഖയാണ് പ്രചരിക്കുന്നത്.*
*മമ്മൂട്ടിയുടെ എഴുപത്തഞ്ചാം പിറന്നാൾ ദിനത്തിലാണ് അദ്ദേഹത്തിന്റെ പഴയകാല മഞ്ചേരി ബന്ധം ഓർമ്മിപ്പിക്കുന്ന ഈ രേഖ ആരാധകർ ഏറ്റെടുത്തത്.*
*പ്രമുഖ അഭിഭാഷകരായ സി. ശ്രീധരൻ നായർ, കെ.വി. സലാഹുദ്ദീൻ, സി. അബൂബക്കർ എന്നിവർക്കൊപ്പം ജൂനിയർ അഡ്വക്കറ്റായാണ് പി.ഐ. മുഹമ്മദ് കുട്ടി മഞ്ചേരിയിൽ സേവനമനുഷ്ഠിച്ചിരുന്നതെന്ന് ഈ ചരിത്രരേഖയിൽ വ്യക്തമായി കാണാം. 1979-ലെ കേസ് സംബന്ധിച്ച രേഖയാണിതെങ്കിലും, കാലപ്പഴക്കത്താൽ പ്രധാന വിവരങ്ങൾ മാഞ്ഞുപോയതിനാൽ ഏത് കേസിന്റേതാണെന്ന് വ്യക്തതയില്ല.*
*ഏകദേശം 49 വർഷങ്ങൾക്ക് മുൻപ് മഞ്ചേരിയിൽ പ്രവർത്തിച്ചിരുന്ന മഞ്ചേരി വയപ്പാറപ്പടിയിലെ 'തവാങ് പാലസിലായിരുന്നു' മമ്മൂട്ടി താമസിച്ചിരുന്നത്. കേസ് നമ്പറും തീയതിയും മാഞ്ഞുപോയതിനാൽ ഏത് കേസിന്റെ രേഖയാണിതെന്ന് വ്യക്തമായി പറയാൻ കഴിയില്ലെന്ന് മമ്മൂട്ടിയുടെ അന്നത്തെ സീനിയർ അഭിഭാഷകനായ സി. ശ്രീധരൻ നായർ പ്രതികരിച്ചു.*
*പിന്നീട് ഓഫീസ് മാറ്റിയപ്പോൾ ഇത്തരം നിരവധി പഴയ രേഖകൾ നഷ്ടപ്പെട്ടിരുന്നതായും അദ്ദേഹം ഓർത്തെടുത്തു. അന്നത്തെ ആ മഞ്ചേരിയിലെ വക്കീൽ ജീവിതവും അനുഭവങ്ങളുമാണ് പിന്നീട് സിനിമാ കരിയറിൽ അഭിഭാഷക കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ തനിക്ക് സഹായകരമായതെന്ന് മമ്മൂട്ടി മുൻപും വ്യക്തമാക്കിയിട്ടുണ്ട്.*
0 Comments